കോഴിക്കോട്: മില്‍മ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമായ നടപടിയെന്ന് മില്‍മ ചെയർമാൻ കെ എസ് മണി.തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്ന് അറിയിച്ച ചെയർമാൻ ഒരു മാനദണ്ഡവും പാലിക്കാതെയാണ് പിരിച്ചു വിടല്‍ എന്നും വിമർശിച്ചു. യൂണിയൻ പിടിച്ചെടുക്കാനാണ് നീക്കം. നിയമപരമായി നേരിടുമെന്നും കെ എസ് മണി പ്രതികരിച്ചു. ഫെഡറേഷൻ ചെയർമാനുമായി ബന്ധപ്പെട്ട ഹർജി കോടതിയില്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് മലബാർ മേഖലാ യൂണിയനെ പിരിച്ചുവിട്ടത്.
മലബാർ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലായിരുന്നു യൂണിയൻ പിരിച്ചുവിട്ടിരുന്നത്. ക്ഷീര വികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എംഡിആർഎഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം ഉയർന്നിരുന്നത്. അഡ്മിനിസ്ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ചുമതലേറ്റെടുത്തു.
കാസർഗോഡ് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല് സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായതായാണ് പരാതി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കില്‍ കുറവ് ചെയ്ത് ക്രമക്കേട് നടത്തി. മലപ്പുറം ഡയറിയില്‍ നെയ്യ് മോഷണം, പാലുല്പന്നങ്ങളുടെ സ്റ്റോക്കില്‍ 84,45,000 രൂപയുടെ ക്രമക്കേട് എന്നിവ നടന്നതായും ആരോപണമുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചിലവാക്കി. 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചിലവാക്കി എന്നും പരാതിയുണ്ട്.






