തിരുവനന്തപുരം: മെസി തട്ടിപ്പില്‍ പ്രതിപ്പട്ടികയിലുള്ള ആന്റോ അഗസ്റ്റിൻ നല്കിയ മൊഴി കഴിഞ്ഞ സർക്കാരിനെതിരെയുള്ളതാണെന്ന് മന്ത്രി ഒ.ജെ.
ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തില്‍ മറുപടി നല്‍കേണ്ടത് പ്രതിപക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റോ അഗസ്റ്റിന് എതിരായി നടന്ന പരിശോധനയെ പ്രതിരോധിക്കാൻ പ്രതിപക്ഷ നേതാക്കളാണ് രംഗത്തെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട പന്ത് അവസാനം എത്തി നില്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ കോർട്ടിലാണെന്ന് മനസ്സിലാക്കിയാണ് അവർ പ്രതിരോധം തീർത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ സർക്കാരിന്റെ താല്പര്യം കൂടി ഈ കരാറിന് പിന്നില്‍ ഉണ്ടായിരുന്നു എന്ന് ആന്റോ തന്നെ പറയുന്നുണ്ട്. അത് തള്ളണോ കൊള്ളണോ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. സർക്കാർ അറിയാതെ എങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് സ്പോണ്‍സറാകാൻ കഴിയുക? സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ലൈറ്റിംഗ് അറേഞ്ച്മെന്റ് ഒരുക്കിയ സ്ഥാപനത്തിന് പോലും ഇതുവരെ പണം നല്‍കിയിട്ടില്ല. എവിടെയാണ് പണം നിക്ഷേപിച്ചതെന്നോ എത്ര ചെലവായെന്നോ ഉള്ള കാര്യങ്ങളില്‍ യാതൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേരള സർവകലാശാലയില്‍ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സിൻഡിക്കേറ്റ് അംഗങ്ങള്‍ പോലും അറിയാതെയാണ് സർവകലാശാല ഇത്തരമൊരു തീരുമാനം എടുത്തത്. സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് തികച്ചും വിരുദ്ധമാണ് കരട് രേഖ. വിദ്യാർഥി രാഷ്ട്രീയം തെറ്റായ കാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






