കൊല്‍ക്കത്ത: കോടതി ഉത്തരവുകള്‍ ലംഘിച്ച് കൊല്‍ക്കത്തയില്‍ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിക്കെതികെ കേസ്. കൊല്‍ക്കത്ത പൊലീസിന്റേതാണ് നടപടി. കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന റാലിയില്‍ ഹൈക്കോടതി വിധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചതിന് പിന്നാലെയാണ് ഇന്ന് കേസെടുത്തിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാർത്ഥി വിഭാഗമായ തൃണമൂല്‍ ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും റാലിയിലുമാണ് ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടത്. പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ ഗതാഗതം ഭാഗികമായി അനുവദിച്ചുകൊണ്ട് പരിപാടി നടത്താനായിരുന്നു കോടതിയുടെ അനുമതി. എന്നാല്‍ സ്ഥലപരിധി മറികടന്ന് റോഡിന്റെ ഇരുവശങ്ങളും പൂർണ്ണമായി തടസ്സപ്പെടുത്തുകയും, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പങ്കെപ്പടുപ്പിച്ച് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് മമത ബാനർജിക്കും സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. റാലി നടത്തിയതുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാക്കള്‍ നല്കിയ പരാതികളുടെയും ട്രാഫിക് പോലീസിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ നിയമനടപടി.






