കുമരകം: കോട്ടയം ജില്ലയിലെ പ്രമുഖ ബലിതർപ്പണകേന്ദ്രമായ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ കർക്കിടകവാവിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.
ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ഒരേസമയം ബലി അർപ്പിക്കുന്നതിനുള്ള സജ്ജീകരണം ഇവിടെ ഏർപ്പെടുത്തുന്നതാണ്. ആഗസ്റ്റ് 12 നാണ് കർക്കിടവാവ് അമാവാസി ബലി നടക്കുന്നത്.
അന്നേ ദിവസം രാവിലെ 5മണിക്ക് ബലിതർപ്പണ പൂജകൾ ആരംഭിക്കും. അതിന്റെ ക്രമീകരണങ്ങൾ 4മണിക്ക് തന്നെ ക്ഷേത്ര മൈതാനിയിൽ ആരംഭിക്കുന്നതാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീഎരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി ഷൈൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങ് നടക്കുന്നത്.
വ്രതാനുഷ്ഠാനത്തോടുകൂടി കർക്കിടവാവ് ദിനത്തിൽ നാടിന്റെ നാനാഭാഗത്തു നിന്ന് എത്തുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ബലിതർപ്പണം നടത്തി പിതൃക്കൾക്ക് പൂജ അർപ്പിച്ച് സംപ്രീതരായി മടങ്ങിപോകുന്നത്.
പിതൃക്കൾക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും പുണ്യമായ കർമ്മമാണ് ബലികർമ്മം . അത് ശ്രദ്ധയോടും ഭക്തിയോടും ക്ഷമയോടുംകൂടി വേണം പിതൃക്കൾക്ക് വേണ്ടിഅർപ്പിക്കുവാനെന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി ഉദ്ബോധിപ്പിച്ചു.
ഒറ്റനമസ്കാരം, കൂട്ട നമസ്കാരം, പിതൃപൂജ, തിലഹവനം, വിഷ്ണുപൂജ,ഗണപതി പൂജ,ഭഗവത്സേവ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബലിതർപ്പണത്തിന്റെ വിജയകരമായ നടത്തിപ്പിന് ദേവസ്വം സെക്രട്ടറി ഇൻ ചാർജ് കെ ആർ ദിലീപ്,വൈസ് പ്രസിഡന്റ് ടി ബി രഞ്ചിത്ത്, ഖജാൻജി പിജി ചന്ദ്രൻ , മാനേജർ എസ് വി സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നതാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരാനിടയുളളതായും ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എകെ ജയപ്രകാശ് അറിയിച്ചു
.






