കോട്ടയം: പ്രളയവും അപ്രതീക്ഷിത വെള്ളപ്പൊക്കവും കുടുംബശ്രീയുടെ ഓണവിപണി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. ഓണം ലക്ഷ്യമിട്ട് കുടുംബശ്രീ ഗ്രൂപ്പുകള്‍ നടത്തിയ പച്ചക്കറി, പൂകൃഷി ഉള്‍പ്പെടെ വ്യാപകമായി നശിച്ചു.
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പള്ളം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ ബ്ലോക്കുകളിലാണ് പ്രധാനമായും കൃഷിനാശം. മാസങ്ങള്‍ നീണ്ട അദ്ധ്വാനമാണ് പ്രളയമെടുത്തത്.
മുൻവർഷങ്ങളില്‍ കുടുംബശ്രീയുടെ പ്രധാന വരുമാനമാർഗമായിരുന്നു പച്ചക്കറിയും പൂക്കളും. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരുമേറെയാണ്. ഈ പ്രതീക്ഷയിലാണ് ഇത്തവണയും കൃഷിയുമായി മുന്നോട്ടുപോയത്.
എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം വലിയ തിരിച്ചടിയായി. ഏത്തവാഴ കൃഷി വ്യാപകമായി നശിച്ചത് കുടുംബശ്രീയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണത്തെയും ബാധിക്കും.






