പുനലൂർ: കൊല്ലം പുനലൂർ അച്ചൻകോവില്‍ വനപാതയില്‍ കെഎസ്ആർടിസി യാത്രക്കാർ വഴിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍. കാനന പാതയില്‍ മണം വീണതാണ് യാത്രയ്ക്ക് തടസ്സമായത്.
വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള അച്ചൻകോവില്‍ പാതയില്‍ കോട്ടക്കയം ഭാഗത്താണ് സംഭവം. മേഖലയില്‍ മൊബൈല്‍ നെറ്റ്വർക്ക് ഇല്ലാത്തതിനാല്‍ വിവരം വിളിച്ച് ആരെയും അറിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ നാല് മണിക്കൂറാണ് യാത്രക്കാർ കാട്ടില്‍ അകപ്പെട്ടത്.
കാനനപാതയിലെ വലിയ മരങ്ങള്‍ കടപുഴകി 11 കെ.വി ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായി നിലച്ചു. ആനയും പുലിയും കരടിയുമടക്കം ഇറങ്ങുന്ന ഈ വനമേഖലയില്‍ വച്ച് മൊബൈല്‍ സിഗ്നലുകള്‍ പോലും ലഭിക്കാതായതോടെ ബസുകളിലെ യാത്രക്കാർ പരിഭ്രാന്തിയിലായി.
ഇത്തരമൊരു അപകടം ഉണ്ടായ സംഭവം വനം വകുപ്പോ കെഎസ്ഇബി അധികൃതരോ അറിഞ്ഞിരുന്നില്ല. ഒടുവില്‍ രക്ഷകനായെത്തിയത് ആ വഴി പോയൊരു ബൈക്ക് യാത്രികനാണ്. ഇയാള്‍ ജീവൻ പണയം വെച്ച് കാട്ടുപാതയിലൂടെ സഞ്ചരിച്ച് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതരെത്തി റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതോടെയാണ് യാത്രക്കാർക്ക് ശ്വാസം നേരെ വീണത് എന്നുവേണം പറയാൻ.






