മൂന്നാർ: കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്റ്റർ സർവീസിനിടെ വീട്ടിലേക്ക് പോയതായി പരാതി. മൂന്നാർ ടിപ്പോയിലെ കണ്ടക്ടർ ചെകുത്താൻ മുക്കെന്ന സ്ഥലത്ത് വച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയതായാണ് പരാതി.
മൂന്നാർ - കോട്ടയം റൂട്ടിലോടുന്ന ബസില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പരാതിയില്‍ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു
കോട്ടയത്തുനിന്ന് മൂന്നാറിലേക്ക് സർവീസ് നടക്കുന്ന ബസില്‍ ജോലിക്കായി ഡിപ്പോയിലേക്ക് പോവാനായി കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻ മുക്കില്‍ നിന്ന് ബസില്‍ കയറി.
ഇതോടെ ടിക്കറ്റ് മെഷീനും പണവും ഡിപ്പോയില്‍ ഏല്‍പ്പിക്കാൻ ആവശ്യപ്പെട്ട് കണ്ടക്ടർ ഇറങ്ങിപ്പോവുകയായിരുന്നു. മൂന്നാറിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കണ്ടക്ടറുടെ ഈ നടപടി.
ഡിപ്പോയില്‍ സർവീസ് നിർത്തിയാല്‍ സ്റ്റേഷൻ മാസ്റ്ററുടെ മുന്നിലെത്തി റിപ്പോർട്ട് ചെയ്ത ശേഷം മെഷിനും പണവും നല്കി വേ ബില്ലും നല്കി ഒപ്പിട്ട ശേഷം മാത്രമേ കണ്ടക്ടർക്ക് വീട്ടില്‍ പോകാൻ സാധിക്കൂ എന്നതാണ് നിയമം. എന്നാല്‍ ഇവിടെ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരാണ് വിവരം ഡിപ്പോയില്‍ അറിയിച്ചത്.






