തിരുവല്ല: സംസ്ഥാനത്ത് മഴ തുടരുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് തിരുവല്ല - ചെങ്ങന്നൂർ റൂട്ടില്‍ കെഎസ്ആർടിസി ബസ് സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചു.
എംസി റോഡില്‍ തിരുമൂലപുരം ഉള്‍പ്പെടെയുള്ള പ്രമുഖ പാതകളില്‍ പ്രളയജലം കയറിയതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം.
തിരുവല്ല, ചെങ്ങന്നൂർ ഡിപ്പോകളില്‍ നിന്നുള്ള ഓർഡിനറി സർവീസുകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം സർവീസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് അധികൃതർ ഗതാഗതം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ജില്ലയിലുടനീളം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ താലൂക്കുകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയസമാനമായ സ്ഥിതിയാണുള്ളത്. പമ്പ, മണിമല, അച്ചൻകോവില്‍ എന്നീ പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയോട് അടുത്താണ് ഒഴുകുന്നത്. നദീതീരങ്ങളില്‍ താമസിക്കുന്നവർക്കും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ഉപ്പുകുറ്റനാട്, തിരുവല്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍, ആറന്മുള, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിലെ റസിഡൻഷ്യല്‍ മേഖലകളിലും കാർഷിക ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്. ചെങ്ങന്നൂർ-തിരുവല്ല എം സി റോഡിനു പുറമേ, ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന നിരവധി ഉപറോഡുകളിലും വെള്ളക്കെട്ട് കാരണം വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സേനയുടെയും ഏകോപനത്തില്‍ അടിയന്തര മുൻകരുതല്‍ നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനമനുസരിച്ച് മഴ തുടർന്നും ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകള്‍ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർ ബസ് സർവീസുകളെക്കുറിച്ചുള്ള അടിയന്തര വിവരങ്ങള്‍ അറിയാൻ അതത് ഡിപ്പോകളിലെ കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നദിക്കരകളിലും അപകടസാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ താലൂക്ക് ദുരന്തനിവാരണ കണ്ട്രോള് റൂമുകളിലോ പോലീസിലോ വിവരമറിയിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.






