ബെംഗളൂരു : കർണാടക ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെടുത്താൻ ആസൂത്രിത ശ്രമം. ബസ് അപകടത്തിൽപ്പെടുത്താൻ അജ്ഞാതരായ മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്ന് തവണ മുട്ടയേറ് ഉണ്ടായി.
ബസിൽ പന്ത്രണ്ട് യാത്രക്കാരുണ്ടായിരുന്നെന്ന് ഡ്രൈവർ സുരേഷ് പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണ് മറ്റൊരു കെഎസ്ആർടിസി ബസിന് നേരെ കഴിഞ്ഞ ദിവസം അതിക്രമമുണ്ടായത്.
വാഹനം നിർത്തുന്നത് അപകടം ആണെന്ന് മനസ്സിലാക്കിയാണ് മുന്നോട്ട് പോയതെന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർ പറഞ്ഞു. സംഭവം നടന്നത് ബാംഗ്ലൂർ വിട്ട് 30 കിലോമീറ്റർ പിന്നിട്ടപ്പോഴാണെന്നും ഡ്രൈവർ പറയുന്നു. ആക്രമിച്ച സംഘമാരെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളി സംഘടനകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ കെഎസ്ആർടിസിയും പരാതി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റില്ലാത്ത പ്രദേശത്ത് വെച്ചാണ് ആക്രമണം നടന്നത്. സ്ഥലത്ത് നിരന്തരം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. സ്ഥിരമായി കവർച്ചയും നടക്കാറുണ്ടെന്നാണ് വിവരം.






