തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ മുൻകാല വൈദ്യുതി നഷ്ടം നികത്തുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് നാലുവർഷത്തേക്ക് പ്രത്യേക സർച്ചാർജ് ഈടാക്കാൻ നീക്കം.
വൈദ്യുതി നിരക്കിന് പുറമേ യൂണിറ്റിന് നിശ്ചിത പൈസ വീതം അധികമായി ഈടാക്കുന്ന രീതിയിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്തുന്നതിനുള്ള വിശദമായ നിർദേശം സമർപ്പിക്കാൻ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നല്കി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുൻകാല നഷ്ടം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനുള്ള നടപടി. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കെ.എസ്.ഇ.ബി.ക്ക് നികത്താൻ ശേഷിക്കുന്ന നഷ്ടം 6645 കോടി രൂപയാണ്. ഇതില്‍ ഒരു ഭാഗം ഇതിനകം ഈടാക്കിയിട്ടുണ്ട്. ശേഷിക്കുന്ന തുക എത്രയാണെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി കമ്മിഷനെ അറിയിക്കും. ശേഷിക്കുന്ന നഷ്ടം കുറഞ്ഞത് 5000 കോടി രൂപയെങ്കിലും വരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
നഷ്ടം ഒറ്റയടിക്ക് വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തിയാല്‍ നിരക്ക് വലിയ തോതില്‍ ഉയരാനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് തുക നാലുവർഷം കൊണ്ട് നാല് തുല്യ ഗഡുക്കളായി ഈടാക്കുന്ന രീതിയില്‍ പ്രത്യേക സർച്ചാർജ് ഏർപ്പെടുത്തുന്നത്. ഇതിന്റെ നിരക്ക് നിശ്ചയിക്കേണ്ടത് റെഗുലേറ്ററി കമ്മിഷനായിരിക്കും.
നിലവിലെ വൈദ്യുതി നിരക്കിന്റെ പ്രാബല്യം മാർച്ച് 31ന് അവസാനിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരേണ്ടതിനാല്‍ ഇതിനായുള്ള അപേക്ഷ കെ.എസ്.ഇ.ബി. നവംബറില്‍ റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കണം. പുതിയ നിരക്കിനുള്ള അപേക്ഷയ്ക്കൊപ്പം മുൻകാല നഷ്ടം നികത്തുന്നതിനുള്ള സർച്ചാർജ് സംബന്ധിച്ച നിർദേശവും ബോർഡ് നല്‍കേണ്ടതുണ്ട്.
2026 ഏപ്രില്‍ മുതല്‍ 2032 മാർച്ച് വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ കരട് കമ്മിഷൻ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം കരട് അന്തിമമാക്കും.






