തിരുവനന്തപുരം: പരാതി പറയാൻ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിന് ജീവനക്കാർ നല്‍കിയത് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോണ്‍ നമ്പർ.
തിരുവനന്തപുരത്താണ് വിചിത്രമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി മുടക്കമുണ്ടായതിനെ തുടർന്ന് പരാതി നല്കാൻ വിളിച്ച ഉപഭോക്താവിനാണ് സെക്ഷൻ ഓഫീസില്‍ നിന്ന് മന്ത്രിയുടെ സ്വന്തം നമ്പർ നല്‍കിയത്.
തുടർന്ന് ഉപഭോക്താവുമായി സംസാരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. തെറ്റായ നമ്പർ നല്കിയ സെക്ഷൻ ഓഫീസിലെ ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബി സിഎംഡിക്ക് നിർദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഓരോ ഫീഡറിന് കീഴിലും എപ്പോഴാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുക എന്ന് ഇന്ന് മുതല്‍ ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.
യൂണിറ്റിന് 16 രൂപ വരെ നല്കാൻ തയാറായെങ്കിലും നിലവില്‍ വൈദ്യുതി വാങ്ങാൻ കിട്ടാനില്ലാത്ത സാഹചര്യമാണ്. രാജ്യത്താകെ ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് 5200 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത ഉയരുമ്പോള്‍ 900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്.
ദക്ഷിണ മേഖലാ ലോഡ് സെന്ററിന്റെ നിർദേശ പ്രകാരമാണ് നിലവില്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് വർധിച്ചതു കാരണം ഇപ്പോള്‍ രാത്രി 12 മണി കഴിഞ്ഞും പീക്ക് സമയം തുടരുകയാണെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.






