തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കിടെ കെഎസ്ഇബിക്ക് ആശ്വാസകരമായ തീരുമാനം.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.
25 വർഷത്തേക്കാണ് ഈ ദീർഘകാല കരാർ ഒപ്പുവെക്കുന്നത്. പീക്ക് സമയങ്ങളിൽ (വൈകുന്നേരത്തെ ഉയർന്ന ഉപയോഗ സമയം) അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ ഈ പുതിയ കരാർ വലിയ തോതിൽ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂണിറ്റിന് 2.93 രൂപ എന്ന വളരെ കുറഞ്ഞ നിരക്കിലാണ് കേരളത്തിന് ഈ വൈദ്യുതി ലഭ്യമാകുന്നത്. വെൽസ്പൺ റിനീവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതി, ഏഴ് പൈസ ട്രേഡിങ് മാർജിനും കൂടി ചേർത്താണ് സെക്കി കെഎസ്ഇബിക്ക് നൽകുക.
നിലവിൽ സംസ്ഥാനത്ത് പൊതു തെളിവെടുപ്പ് നടന്ന വേളയിൽ, ആവശ്യമാണെങ്കിൽ 500 മെഗാവാട്ട് വൈദ്യുതി വരെ നൽകാമെന്ന് സെക്കി റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ കെഎസ്ഇബി ഈ വാഗ്ദാനത്തോട് ഇതുവരെ അനുകൂല പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
ഇതിനുപുറമെ, അടുത്ത വർഷം ജനുവരി മുതൽ വാങ്ങാൻ ഉദ്ദേശിക്കുന്ന 300 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.






