കോട്ടയം : ട്രെയിൻ യാത്രയ്ക്കിടെ 7 ലക്ഷം രൂപ വില വരുന്ന ക്യാമറയും ലെൻസുകളും മോഷണം പോയി. ചങ്ങനാശേരി നാലുകോടി കളത്തിപ്പറമ്പിൽ ഷോൺ ഡൊമിനിക്കിന്റെ ബാഗാണ് തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസിൽ നിന്നു കഴിഞ്ഞ ദിവസം കാണാതായത്. രാത്രി 10.45നാണ് ചങ്ങനാശേരിയിൽ നിന്നു ഷോൺ എറണാകുളത്തേക്കു ട്രെയിൻ കയറിയത്.
ബാഗ് നഷ്ടമായ പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്നു പുറത്തേക്ക് ചാടാൻ ശ്രമിച്ച ഫൊട്ടോഗ്രാഫറായ ഷോണിനെ സഹയാത്രികർ ചേർന്ന് തടയുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ അരമണിക്കൂറിൽ ബാഗ് റെയിൽവേ പൊലീസ് കണ്ടെടുത്തു. ട്രെയിൻ കോട്ടയത്തു നിർത്തിയ സമയത്ത് വയ്യാത്ത കുട്ടിയുമായി സീറ്റ് തേടി നടക്കുന്ന ഒരമ്മയെ ഷോൺ കണ്ടിരുന്നു. അവർക്കായി സീറ്റൊഴിഞ്ഞ് കൊടുത്തതിനിടെയാണ് ബാഗ് കാണാതായത്.
ഷോൺ ബാഗിനുള്ളിൽ ആപ്പിൾ എയർപോഡ് സൂക്ഷിച്ചിരുന്നു. എയർപോഡ് ഡിസ്കണക്ടായ ലൊക്കേഷൻ കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമാണെന്നു ഷോൺ മനസ്സിലാക്കി. തുടർന്ന് വിവരം റെയിൽവേ പൊലീസിനു കൈമാറി. അന്വേഷണം ആരംഭിച്ചതോടെ മോഷ്ടാവ് ബാഗ് ഉപേക്ഷിച്ച് കടന്നു. ബാഗ് കണ്ടെത്തിയ വിവരം തുടർന്ന് പോലീസ് ഷോണിനെ അറിയിച്ചു. പിറവത്ത് ട്രെയിനിറങ്ങിയ ഷോൺ ഓട്ടോറിക്ഷ വിളിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി ബാഗ് ഏറ്റുവാങ്ങി.






