കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞുവരികയാണ്.
വീട് മാറി താമസിച്ചവർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല.
ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവർ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി.കോഴിക്കോട് വെള്ളക്കെട്ട് രൂക്ഷമായിരുന്ന കണ്ണാടിക്കല്‍, ചെലവൂർ, കക്കോടി, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ ശുചീകരണ പ്രവർത്തികള്‍ പുരോഗമിക്കുകയാണ്.
എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്. ഗതാഗതത്തിന്റെ കാര്യത്തില്‍ താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും നിയന്ത്രണം തുടരുകയാണ്. മഴയുടെ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നുമുതല്‍ ഓഗസ്റ്റ് എട്ട് വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.






