തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു പിന്നാലെ നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന മാതാപിതാക്കളുടെ ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സണ്‍ സിസിലി ജോസഫ് ആണ് കേസെടുത്തത്.
കോട്ടയം ജില്ലാ പൊലിസ് മേധാവിയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് ആവശ്യപ്പെടാനും തീരുമാനിച്ചു. ഒരു വർഷത്തോളം വേദനയിൽ കഴിഞ്ഞ കുഞ്ഞിന്റെ ദേഹത്തു നിന്ന് കഴിഞ്ഞ ദിവസമാണ് സൂചി നീക്കം ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പ്രസവം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്.
തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അറിയിച്ചെങ്കിലും നടത്തിയ സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ്
കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്.






