കോട്ടയം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തില്‍ പ്രളയസമാനമായ സാഹചര്യം.
പഞ്ചായത്തിലെ 98 ശതമാനം വീടുകളിലും വെള്ളം കയറി ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. 19 വാർഡുകളിലായി ആകെ സ്ഥിതി ചെയ്യുന്ന 8,064 വീടുകളില്‍ 7,924 വീടുകളും നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പഞ്ചായത്തിലെ താരതമ്യേന ഉയർന്ന പ്രദേശങ്ങളായ ചെങ്ങളം, കിളിരൂർ മേഖലകളിലെ 140 വീടുകളില്‍ മാത്രമാണ് ഇതുവരെ വെള്ളം കയറാതെയുള്ളത്. ഒരു പഞ്ചായത്തിലെ ഇത്രയധികം വീടുകള്‍ ഒരുമിച്ച് വെള്ളത്തിലാകുന്നത് സംസ്ഥാനത്ത് തന്നെ അപൂർവ്വ സംഭവമാണ്.
33.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാർപ്പ് പഞ്ചായത്തിന്റെ ഭൂരിഭാഗവും താഴ്ന്ന സമതലങ്ങളും പാടശേഖരങ്ങളുമാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം ഉള്‍പ്പെടെ പഞ്ചായത്ത് പ്രദേശത്തിന്റെ 21 ശതമാനവും പാടശേഖരങ്ങളാണ്. 2018-ലെ പ്രളയത്തില്‍ പോലും ഇത്രയും വെള്ളമുയർന്നിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അന്ന് ഭാഗികമായി മാത്രം വെള്ളം കയറിയ പഞ്ചായത്ത് ഓഫീസ് ഇത്തവണ പൂർണ്ണമായും മുങ്ങി.






