കോട്ടയം: ജില്ലയിലെ പോലീസ് സ്റ്റേഷൻ വളപ്പുകളിൽ വർഷങ്ങളായി കിടക്കുന്ന പഴകിയ വാഹനങ്ങളും ഇ-മാലിന്യങ്ങളും ഉപയോഗശൂന്യമായ രേഖകളും നീക്കം ചെയ്യാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ആഭ്യന്തര വകുപ്പിന്റെ 'സ്പേസ്' പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-നകം സ്റ്റേഷൻ പരിസരങ്ങൾ ശുചിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ മുന്നോട്ടുപോകുന്നത്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏകദേശം ആയിരത്തോളം പഴകിയ വാഹനങ്ങൾ കിടക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. വിവിധ കേസുകളിൽ പിടിച്ചെടുത്തതും അപകടങ്ങളിൽപ്പെട്ടതുമായ വാഹനങ്ങളിൽ പലതും അഞ്ചു വർഷത്തിലേറെയായി മഴയും വെയിലും ഏറ്റ് ഉപയോഗശൂന്യമായി കിടക്കുകയാണ്. ചില സ്റ്റേഷനുകളിൽ ഇവ സ്റ്റേഷൻ വളപ്പിന് പുറത്തേക്കു വരെ വ്യാപിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും പഴയ വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ നിലവിൽ മാറ്റില്ല. വിചാരണ പൂർത്തിയായ കേസുകളിലെ വാഹനങ്ങൾ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി വില നിശ്ചയിച്ച ശേഷം ലേലത്തിലൂടെ ഒഴിവാക്കാനാണ് തീരുമാനം.
വാഹനങ്ങൾക്കൊപ്പം ഇ-മാലിന്യങ്ങളും പഴയ രേഖകളും മറ്റ് ഉപയോഗശൂന്യ വസ്തുക്കളും നീക്കം ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. വിവിധ ഓഫീസുകളിൽ നിന്ന് ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ കോട്ടയം എ.ആർ. ക്യാമ്പിൽ എത്തിച്ച ശേഷം ക്ലീൻ കേരള കമ്പനിക്ക് കൈമാറും.






