കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു.
മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോള്‍ ചെയർമാനായുള്ള സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറല്‍ സർജറി മേധാവി ഡോ. ബിന്നി ജോണ്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകള്‍ അദ്വികയുടെ ശരീരത്തില്‍ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂണ്‍ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും, ഫലം വന്നപ്പോള്‍ നോർമലാണെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നും പിന്നീട് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നും മാതാപിതാക്കള്‍ പറയുന്നു.
കുഞ്ഞിന് മുലപ്പാല്‍ കുടിക്കാൻ പ്രയാസമുണ്ടാവുകയും ചില സമയങ്ങളില്‍ കഠിനമായ വേദനയും ശരീരത്തില്‍ തടിപ്പും അനുഭവപ്പെടുകയും ചെയ്തിരുന്നു. എൻ.ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴാണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.






