കോട്ടയം: കോട്ടയത്ത് ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ അന്വേഷണം വ്യാപകമാക്കാൻ നിർദ്ദേശം. എക്സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
എക്സൈസ് കമ്മീഷണര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് നടപടി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
വകുപ്പിലെ അഴിമതിക്കാരെ കുരുക്കാനായി എക്സൈസ് കമ്മീഷണറും വിശ്വസ്തരായ ഉദ്യോഗസ്ഥരും വിരിച്ച വലയിലാണ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാറും കീഴുദ്യോഗസ്ഥരും കുടുങ്ങിയത്.
അശോക് കുമാര്‍, എക്സൈസ് പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.






