കാഞ്ഞിരപ്പള്ളി : യൂസ്ഡ് കാർ വാങ്ങിയ ശേഷം പേര് മാറ്റാതെ തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി കോട്ടയം പാറത്തോട് സ്വദേശിനി. പരാതിക്കാരിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള KL34B4438 എന്ന നമ്പറിലുള്ള ടാറ്റ സുമോ ജീപ്പ് 2023 ഓഗസ്റ്റ് 11ആം തീയതി പാലാ സ്വദേശിയായ വിഎം തോമസ്, തൻസീർ എന്നിവർ വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് വാഹനത്തിന്റെ പേര് മാറുന്നതിന് ആവശ്യമായ രേഖകൾ പരാതിക്കാരിയുടെ ഭർത്താവ് ഒപ്പിട്ടു നൽകുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ വാഹനം സെയിൽ ലെറ്റർ നൽകി പേര് മാറിക്കൊള്ളാമെന്നായിരുന്നു കരാറിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ വ്യവസ്ഥ പ്രകാരം വാഹത്തിന്റെ പേര് മാറ്റിയിരുന്നില്ല.
പിന്നാലെ 2025 ഡിസംബർ 25ആം തീയതി പരാതിക്കാരിയുടെ ഭർത്താവ് മരണപ്പെട്ടു. തുടർന്ന് വാഹനത്തിന് ടാക്സ് കുടിശിക ഉണ്ടെന്നും, 5080 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയുടെ വസ്തുവിൽ ജപ്തി നടപടി ഉണ്ടായി. ഒടുവിൽ പരാതിക്കാരിക്ക് ഈ തുക വില്ലേജ് ഓഫീസിൽ അടയ്ക്കേണ്ടി വന്നു. ഇക്കാര്യം വാഹനം വാങ്ങിയ ആളുകളെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും ഭീഷണി ഉണ്ടായെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.
ഇത്രനാളായിട്ടും വാഹനത്തിന്റെ പേര് മാറാൻ ഇവർ തയ്യാറായിട്ടില്ലെന്നും, വാഹനം ഇതിനോടകം പൊളിച്ചു വിറ്റെന്നുമാണ് പരാതിക്കാരി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ആരോപണ വിധേയരായ ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.






