ചങ്ങനാശ്ശേരി : പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കക്കാട്ടുകടവ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. പ്രദേശത്തെ കർഷകർക്കും ജനങ്ങൾക്കുമായി മുമ്പ് പ്രഖ്യാപിച്ചിരുന്ന 40 ലക്ഷം രൂപയുടെ മേൽനടപ്പാലം പദ്ധതി റദ്ദാക്കി.
പകരം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന വലിയ പാലം നിർമിക്കുമെന്ന് കക്കാട്ടുകടവ് സന്ദർശിച്ച വിനു ജോബ് എം.എൽ.എ. അറിയിച്ചു.
കക്കാട്ടുകടവ് തോട്ടിലൂടെ സുഗമമായി അക്കരെയെത്താൻ ഒരുപാലം വേണമെന്ന പ്രദേശത്തെ നാൽപ്പത്തിയേഴോളം കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് ഒടുവിൽ അനുകൂലമായ നടപടിയുണ്ടാകുന്നത്.
കക്കാട്ടുകടവ് കടക്കാൻ പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പോള തിങ്ങിനിറഞ്ഞ തോട്ടിലൂടെ വള്ളം ഊന്നിപ്പോകാൻപോലും കഴിയാത്ത സാഹചര്യം.
കയർ വലിച്ചുകെട്ടിയാണ് ഇവിടെ വള്ളത്തിൽ കടവ് കടക്കുന്നത്. ഇതിനായി മാത്രം നഗരസഭ മാസംതോറും പതിനെണ്ണായിരം രൂപ വാടക ഇനത്തിൽ ചെലവഴിക്കുന്നു.
തുടക്കത്തിൽ ചങ്ങനാശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെയൊരു മേൽനടപ്പാലത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
വാഹനങ്ങൾ കടന്നുപോകുന്ന പാലമാണ് ഇവിടെ നിർമ്മിക്കേണ്ടതെന്നുമുള്ള ആവശ്യം ശക്തമായിരുന്നു.
പടിഞ്ഞാറൻ ബൈപ്പാസ് കൂടി പൂർത്തിയാകുന്നതോടെ ഇരുപ്പാതോടിന് മറുകരയുള്ള പതിനെട്ടോരം, കരിഞ്ചെമ്പ് പാടശേഖരങ്ങളിലേക്ക് വിത്തും വളവും എത്തിക്കാനും വിളവെടുത്ത നെല്ല് പാടത്തുനിന്ന് തന്നെ ലോറികളിലേക്ക് നേരിട്ട് കയറ്റാനും പുതിയ പാലം കർഷകരെ സഹായിക്കും.
ഇത് നെൽകർഷകരുടെ ചെലവ് വലിയതോതിൽ കുറയ്ക്കുമെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെയും കർഷകരുടെയും ആവശ്യം പരിഗണിച്ച് എം.എൽ.എ.യുടെ നേതൃത്വത്തിൽ നിർണായകനീക്കം.
ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച വിനു ജോബ് എം.എൽ.എ., മുമ്പ് നിശ്ചയിച്ചിരുന്ന നടപ്പാലത്തിന്റെ പദ്ധതിക്ക് മാറ്റംവരുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.






