കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡ് വീണ്ടും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഒരുക്കേണ്ട നാഗമ്പടം ബസ് സ്റ്റാൻഡിന്റെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ്. സ്റ്റീല്‍ ഇരിപ്പിടങ്ങളുടെ അഴികള്‍ മുറിച്ചുകടത്തുന്നത് മുതല്‍ പരസ്യ മദ്യപാനം വരെയാണ് അവിടെ നടക്കുന്നത്.
സ്റ്റാൻഡിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നിരീക്ഷണം ഇല്ലെന്നാണ് പരാതി. യാത്രക്കാർക്കായി സ്ഥാപിച്ചിരുന്ന ഇരുപതോളം സ്റ്റീല്‍ ഇരിപ്പിടങ്ങളില്‍ പലതും ഇന്ന് ഉപയോഗശൂന്യമാണ്.
അഞ്ചുപേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന ഇരിപ്പിടങ്ങളുടെ സ്റ്റീല്‍ അഴികള്‍ മുറിച്ചുമാറ്റിയതിനാല്‍ യാത്രക്കാർക്ക് ഇരിക്കാൻ പോലും ഇടമില്ല. മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ അപകടഭീഷണിയും ഉയർത്തുന്നുണ്ട്.
നാഗമ്പടം ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധ ശല്യം അവസാനിപ്പിക്കാനും യാത്രക്കാർക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും നഗരസഭയും പൊലീസും അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.






