ചങ്ങനാശ്ശേരി : അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ജില്ലാ സ്കൂബാസംഘം രൂപവത്കരിക്കുന്നു. അഗ്നിരക്ഷാനിലയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 25 പേരെയാണ് ആദ്യഘട്ടത്തിൽ സംഘത്തിൽ ഉൾപ്പെടുത്തുക.
ഇവർക്കുള്ള ആദ്യഘട്ടപരിശീലനം വാഴപ്പള്ളി തിരുവെങ്കിടപുരം ക്ഷേത്രക്കുളത്തിലും സുമി സിറിയക് സ്വിമ്മിങ് അക്കാദമിയിലുമായി പൂർത്തിയാക്കി.
മുൻപ് ജില്ലയിൽ സ്കൂബാ ടീം ഇല്ലാതിരുന്നതിനാൽ സ്വകാര്യ നീന്തൽവിദഗ്ധരുടെ സഹായം തേടേണ്ട അവസ്ഥയായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായി ജില്ലാ ഫയർ ഓഫീസർ റിനി ലൂക്കോസിന്റെ ആശയത്തിലുദിച്ചതാണ്, ജില്ലയ്ക്കുമാത്രമായി ഒരു സ്കൂബാ ടീം.
അഗ്നിരക്ഷനിലയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 25 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് രണ്ടാംഘട്ടമായി ഫോർട്ടുകൊച്ചിയിലുള്ള ഫയർഫോഴ്സ് അക്കാദമിയിൽനിന്നുള്ള പരിശീലനവും കഴിഞ്ഞാൽ ജില്ലയെ മൂന്ന് മേഖലയായിത്തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും.
വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാനിലയങ്ങളിലായിരിക്കും മൂന്നുസംഘമായി തിരിയുന്ന സ്കൂബാ ടീം പ്രവർത്തിക്കുക.
എപ്പോഴും ഒരു കേന്ദ്രത്തിൽ മൂന്നു സ്കൂബാ ടീമംഗങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തും. വലിയ അപകടങ്ങളാണെങ്കിൽ എല്ലാ സംഘാംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെടും. ജില്ലാ ഫയർസ്റ്റേഷനിൽനിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.






