കോട്ടയം:ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട പാമ്പാടി സ്വദേശികളായ അമ്മയെയും രണ്ട് മക്കളെയും ജീവൻ പണയപ്പെടുത്തി രക്ഷപെടുത്തി ആർപ്പൂക്കര മുക്കേൽ സ്വദേശിയും, കല്ലുങ്കത്ര മണലേൽ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗവുമായ ബിനോയ് ടി. കുര്യാക്കോസ് തൊള്ളയിരത്തിൽച്ചിറ
സ്വന്തം ജീവൻ പോലും വകവെക്കാതെ പുഴയിലേക്ക് എടുത്തുചാടി മൂന്ന് പേരുടെയും ജീവൻ കാത്ത് മാതൃകയായി.
കഴിഞ്ഞ ഞായറാഴ്ച (ഓഗസ്റ്റ് 2) ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. മുക്കേൽ വെയിറ്റിംഗ് ഷെഡിന് സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന പാമ്പാടി സ്വദേശികളായ കുടുംബത്തിലെ രണ്ട് വയസുകാരനായ മകൻ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനായി ഒട്ടും ആലോചിക്കാതെ അമ്മ വെള്ളത്തിലേക്ക് ചാടി. എന്നാൽ നീന്തൽ അറിയാത്തതിനാൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
അമ്മയും അനിയനും ഒഴുക്കിൽപ്പെടുന്നത് കണ്ട് ഭയന്നുപോയ മകളും ഇവരെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയതോടെ മൂന്ന് പേരും ശക്തമായ ഒഴുക്കിൽ മുങ്ങിത്താഴാൻ തുടങ്ങി.
ഈ സമയത്ത് സമീപത്തുണ്ടായിരുന്ന സ്ത്രീകൾ ഉറക്കെ ബഹളം വെക്കുകയായിരുന്നു.
വെയിറ്റിംഗ് ഷെഡിൽ ഇരിക്കുകയായിരുന്ന ബിനോയ് ബഹളം കേട്ട് നോക്കുമ്പോഴാണ് മൂന്ന് പേരും ഒഴുക്കിൽപ്പെട്ട് താഴുന്നത് കണ്ടത്. ഒരു നിമിഷം പോലും കളയാതെ ബിനോയ് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.ആദ്യം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന അമ്മയെയും രണ്ട് വയസുകാരനായ കുഞ്ഞിനെയും ബിനോയ് സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. എന്നാൽ അതിനിടയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ട് ഏറെ ദൂരത്തേക്ക് പോയിരുന്നു. ഒട്ടും സമയം കളയാതെ ബിനോയ് വീണ്ടും ഒഴുക്കിനെതിരെ നീന്തിച്ചെന്ന് പെൺകുട്ടിയെയും പിടിച്ചെടുത്ത് സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.






