ജയ്‌പൂർ: ഗെയിം കളിക്കാൻ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പ്ലസ് വണ്‍ വിദ്യാർത്ഥി വിഷം കഴിച്ച് ജീവനൊടുക്കി. രാജസ്ഥാനിലെ ദദാബാരിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.
ഹനുമാൻ നഗർ സ്വദേശി മയാങ്ക് 16) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഏകമകന്റെ വിയോഗത്തെത്തുടർന്ന് ഹൃദ്രോഗിയായ പിതാവ് ചൗത്മല്‍ നഗറിന്റെ ആരോഗ്യനിലയും വഷളായി. മയാങ്ക് നിരന്തരം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. സംഭവദിവസം വീട്ടില്‍ വച്ച് മയാങ്ക് ഗെയിം കളിക്കുന്നത് കണ്ട പിതാവ് ഫോണ്‍ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടർന്ന് പിതാവ് ഫോണ്‍ വാങ്ങി വയ്ക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മയാങ്ക് വിഷം കഴിച്ചത്. ഫോണ്‍ വാങ്ങിവച്ചതിലൂടെ ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പിതാവ് ചൗത്മല്‍ പൊലീസിനോട് പറഞ്ഞു.






