കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ നില നിൽക്കുന്ന അതിരൂക്ഷമായ മഴക്കെടുതിക്ക് പരിഹാരം കാണുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
കോട്ടയം, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗമണ്ണിൽ നിന്ന് ആരംഭിച്ച് 78 കിലോമീറ്റർ ദൂരം കടന്ന് വേമ്പനാട്ട് കായലിൽ പതിക്കുന്ന മീനച്ചിലാറിന് 38 പോഷക നദികളും 47 ഉപ പോഷക നദികളുമാണ്.
ഇവയിൽ നിന്ന് എക്കൽ വാരാതെയും മരങ്ങൾ വീണും,പായൽ വളർന്നും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടായി.
വൈക്കം മേഖലയിലെ തോടുകളുടെ സ്ഥിതിയും സമാനം. മരങ്ങൾ വെട്ടിമാറ്റിയും പായൽ ഒഴുക്കികളഞ്ഞും ഒഴുക്കിന്റെ തടസ്സത്തെ ഒരു പരിധിവരെ പരിഹരിക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും വലിയ തോതിൽ വെള്ളം കുറയാത്ത അവസ്ഥ നിലനിൽക്കുകയാണ്.
വെളളം ഇറങ്ങാൻ താമസിച്ചാൻ വെള്ളം കയറിയ വീടുകൾക്ക് ബലക്ഷയം ഉണ്ടാക്കുകയും ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാവുമെന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.
വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകി വരുന്ന ചെറുതും വലുതുമായ എല്ലാ നദികളിലേയും തടസ്സങ്ങൾ നീക്കി വെള്ളം എത്രയും വേഗം ഇറങ്ങുന്നതിനും അതിലൂടെ ജനജീവിതം സാധാരണ നിലയിൽ ആക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ഡി.സി.സി.വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ,എ.കെ. ജോസഫ്, ബിനു ചെങ്ങളം, സുമേഷ് കാഞ്ഞിരം, ഒളശ്ശ ആന്റണി, അജാസ് തച്ചാട്ട്,ജോർജ് കുട്ടി പണിക്കരോടം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റൂബി ചാക്കോ,
തൽഹത്ത് അയ്യം കോയിക്കൽ, ലിസ്സി സണ്ണി, ഫൗസിയ കെ.എം. ചിന്നമ്മ പാപ്പച്ചൻ, ഷിബി വാഴയിൽ, അനൂപ് അറക്കൽ എന്നിവർ എം പി യോടൊപ്പം സന്നിഹിതരായിരുന്നു.






