കൊച്ചി : കൊച്ചിയിലെയും കോഴിക്കോട്ടെയും 'കോറോ ഹെല്‍ത്തിലെ' കൂട്ടപ്പിരിച്ചുവിടലില്‍ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ.കമ്പനി അധികൃതരുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.
ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുക്കുക. 26-ാം തീയതിക്ക് മുമ്പ് കൊടുക്കും. മറ്റു ജോലികള്‍ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ചർച്ചയില്‍ പങ്കെടുത്തു.
തീരുമാനത്തില്‍ തൃപ്തരാണെന്ന് കോറോ ഹെല്‍ത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികള്‍ക്ക് നോക്കാൻ ഞങ്ങള്‍ക്ക് സമയം കിട്ടുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.






