കിടങ്ങൂർ: 2009-ൽ കിടങ്ങൂർ ആണ്ടൂർ കവലയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ മോഷ്ടിച്ച കേസിൽ 17 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ.
പാലക്കാട് വടക്കാഞ്ചേരി കിഴക്കഞ്ചേരി സ്വദേശിയായ റോബിൻ ജോസഫ് (42) ആണ് കിടങ്ങൂർ പോലീസിന്റെ പിടിയിലായത്.
2009-ൽ ആണ്ടൂർ കവലയിൽ വീട്ടിൽ കുത്തിത്തുറന്ന് 14 പവൻ സ്വർണാഭരണങ്ങൾ, ഒന്നര പവന്റെ വജ്രാഭരണങ്ങൾ, 32,000 രൂപ എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആലത്തൂരിൽ നിന്നാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് നിലവിൽ കോട്ടയം ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കിടങ്ങൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് എം.സി യുടെ നേതൃത്വത്തിൽ എസ്.ഐ. സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ്, ബിജോ കെ., രമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






