തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വർഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ വീണ്ടും നിയമപോരാട്ടം.
സർക്കാരിന്റെ തുടർച്ചയായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ജാഫർ ഖാനാണ് ഹൈക്കോടതിയില്‍ വീണ്ടും പൊതുതാല്പര്യ ഹർജി ഫയല്‍ ചെയ്തത്. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അത്യാവശ്യമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗുരുതരമായ പരാതികളും കസ്റ്റഡി മരണങ്ങളും അന്വേഷിക്കേണ്ട അതോറിറ്റി, നിലവില്‍ ശക്തമായ അന്വേഷണ സംവിധാനമില്ലാതെ നിഷ്ക്രിയമായ അവസ്ഥയിലാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ പരാതികള്‍ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നത് പലപ്പോഴും ഇത്തരം അന്വേഷണങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. ഈ വിഷയത്തില്‍ ഹർജിക്കാരൻ മുൻപ് നല്കിയ ഹർജിയില്‍ 2022 ജൂണ്‍ 7-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ തിരഞ്ഞെടുപ്പ് നടപടികള്‍ 60 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ നാലു വർഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഹർജിയില്‍ വ്യക്തമാക്കുന്നു. മുൻപ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഒരു വർഷത്തെ താല്‍ക്കാലിക കരാർ അടിസ്ഥാനത്തിലും 75,000 രൂപ പ്രതിമാസ ശമ്പളത്തിലുമാണ് സി.ഐ.ഒ തസ്തിക വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കസ്റ്റഡി പീഡനങ്ങള്‍ക്കെതിരെയും സ്വതന്ത്രവും ശക്തവുമായ അന്വേഷണം നടത്താൻ ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് ഹർജിയില്‍ പറയുന്നു.
പൊലീസ് സംവിധാനത്തിന്റെ സ്വാധീനവലയത്തിന് പുറത്തുള്ള, ക്രിമിനോളജി, ഫോറൻസിക് തത്വങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള സ്വതന്ത്ര പ്രൊഫഷണലുകളെ ആകർഷിക്കാൻ ഈ വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സിഐഒ തസ്തിക കരാർ അടിസ്ഥാനത്തിലാക്കാതെ കൂടുതല്‍ സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഒരു സ്ഥാപന സംവിധാനമായി മാറ്റണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥന് നിലവിലുള്ള പൊലീസ് അധികാരശ്രേണിയില്‍ നിന്ന് പൂർണ്ണമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്രിമിനോളജി, ക്രിമിനല്‍ ജസ്റ്റിസ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവരെ പരിഗണിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഹർജിയില്‍ ഉന്നയിക്കുന്നുണ്ട്.






