കാസർകോട്: ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കാസർകോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി. കേന്ദ്രത്തിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും സേവനം അവസാനിപ്പിച്ചതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം പൂർണമായി നിലച്ചത്.
ഇന്നുമുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകില്ലെന്ന് വ്യക്തമാക്കി അധികൃതർ ആശുപത്രിയിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ഡോക്ടർമാർ പി.ജി പരീക്ഷാ തയാറെടുപ്പിനായി അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് തുടക്കത്തിൽ വിവരമുണ്ടായിരുന്നെങ്കിലും, മൂന്ന് ഡോക്ടർമാരും രാജിവെച്ചു പോയതാണ് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) വ്യക്തമാക്കുകയായിരുന്നു.
അതേസമയം, രോഗികളുടെ ദുരിതം പരിഹരിക്കുന്നതിനായി നാളെ ദേശീയ ആരോഗ്യ മിഷനിൽ (എൻ.എച്ച്.എം) നിന്ന് ഒരു ഡോക്ടറെ പുതിയതായി നിയമിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ ഭരണം കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയെ തകർത്തുതരിപ്പണമാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കുറ്റപ്പെടുത്തി. പ്രശ്നം മുൻകൂട്ടി മനസ്സിലാക്കി ജാഗ്രത പുലർത്തുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.






