ആലപ്പുഴ : കരുവാറ്റ ക്വട്ടേഷൻ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തലക്കടിച്ചിട്ടും മരണം സംഭവിക്കാത്തതിനാല്‍ ശ്വാസംമുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിക്കാൻ വായില്‍ ബെഡ്ഷീറ്റ് തിരുകികയറ്റി. ശിവൻകുട്ടിയുടെ ശരീരമാസകലം മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാൻ ആണ് പൊലീസിന്റെ തീരുമാനം. ശിവൻകുട്ടിയുടെ സംസ്കാരം ഇന്ന് 11മണിക്ക് നടക്കും.
പ്രതികള്‍ ആദ്യം തയാറാക്കിയ പദ്ധതി വീടിൻ്റെ ഓടുപൊളിച്ച ശേഷം ശിവൻകുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നു. ആശയം ഉദിച്ചത് 2017ല്‍ പുറത്തിറങ്ങിയ സ്പൈഡർ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ്. ഓടിന് താഴെ മച്ച് പാകിയിരുന്നത് ആണ് പദ്ധതി പാളാൻ കാരണമായത്. വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും ആണ്‍സുഹൃത്തും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശത്തില്‍ നിന്ന് വ്യക്തമായി.
പിടിക്കപെടില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ ആയിരുന്നു സംഘം കുറ്റകൃത്യം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകള്‍ മായ്ച്ചു കളഞ്ഞത് പ്രതികള്‍ക്ക് കുരുക്കായി. ശിവൻകുട്ടിയുടെ വീടിൻ്റെ ലൊക്കേഷൻ 13കാരി ആണ്‍സുഹൃത്തിന് അയച്ചു നല്‍കിയതടക്കമുള്ള ഫോണ്‍ രേഖകള്‍ കേസില്‍ നിർണ്ണായക തെളിവാകും.






