കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. പരാമർശങ്ങളെ ന്യായീകരിക്കുന്ന മതപണ്ഡിതന്മാരെയും വിമർശിച്ചാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
പെൺകുട്ടികൾ പൊതുവിടങ്ങളിലേക്ക് എത്തുമ്പോൾ തകരുന്നത് ചിലരുടെ മനസിലുള്ള പൊള്ളയായ സദാചാരബോധം മാത്രമാണെന്ന് ശിവപ്രസാദ് പറഞ്ഞു.
ആൺകുട്ടികൾ നിരത്തിലിറങ്ങിയാലോ നൃത്തം ചെയ്താലോ തകരാത്ത റോഡുകൾ പെൺകുട്ടികൾ പുറത്തിറങ്ങിയാലും തകരില്ല. ഇക്കാര്യം പണ്ഡിതന്മാർ മനസിലാക്കണം. നേരത്തെ പറഞ്ഞ സ്ത്രീവിരുദ്ധ നിലപാടുകളെ വീണ്ടും പിന്തിരിപ്പൻ പരാമർശങ്ങളിലൂടെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന എംഎസ്എഫിന് മുന്നിലും ശിവപ്രസാദ് വെല്ലുവിളി ഉയർത്തി. കേരളത്തിലെ ഏതെങ്കിലും ക്യാമ്പസുകളിൽ ഈ പണ്ഡിതരുടെ നിലപാടുകളെ പിന്തുണച്ച് സംസാരിക്കാൻ എംഎസ്എഫുകാർക്ക് കഴിയുമോയെന്നായിരുന്നു ചോദ്യം.
മനുഷ്യ വിമോചനമാണ് മതം ഉയർത്തിപ്പിടിക്കേണ്ടതെന്നും സമൂഹത്തിൽ പുതിയ തടവറകൾ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും ശിവപ്രസാദ് പറഞ്ഞു. ഇത്തരം പിന്തിരിപ്പൻ നിലപാടുകളുമായി മുന്നോട്ടുപോയാൽ പുതിയ തലമുറ അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കുറിച്ചു.






