കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് നിന്ന് മാറിനിൽക്കണമെന്നും വീട്ടിൽ ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സ്ത്രീകൾക്കൊപ്പം കാന്തപുരം വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്ത്.
ഈജിപ്തിൽ നടന്ന ഒരു സമ്മേളനത്തിൽ സ്ത്രീകൾക്കൊപ്പം കാന്തപുരം വേദിയിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ എ.പി. സുന്നി വിഭാഗത്തിന്റെ മർക്കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട പരിപാടികളിൽ സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങളും ചർച്ചയാകുകയാണ്.
നബിദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ഹുബ്ബുൽ റസൂൽ സമ്മേളനത്തിലായിരുന്നു സ്ത്രീകൾ പൊതുരംഗത്ത് നിന്ന് മാറിനിൽക്കണമെന്ന കാന്തപുരത്തിന്റെ പരാമർശം. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരായ തന്റെ പഴയ നിലപാട് വീണ്ടും ആവർത്തിച്ചതോടെയാണ് പ്രസ്താവന വിവാദമായത്.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന നിലപാട് ആധുനിക സമൂഹത്തിന് നിരക്കാത്ത സ്ത്രീവിരുദ്ധ സമീപനമാണെന്ന വിമർശനവുമായി വിവിധ മേഖലകളിൽ നിന്നുള്ളവർ രംഗത്തെത്തി. പ്രതിഷേധവും വിയോജിപ്പും ശക്തമായി തുടരുന്നതിനിടെയാണ് കാന്തപുരം തന്നെ സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നത്.
ഈജിപ്തിലെ സമ്മേളനത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് പിന്നാലെ മർക്കസ് നോളജ് സിറ്റിയിലെ പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവന്നു. കാന്തപുരത്തിന്റെ മകനും നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ ഹക്കീം അസ്ഹരി സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നോളജ് സിറ്റിയിൽ നടന്ന ക്ലൈമറ്റ് കോൺഫറൻസിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.
പരിപാടിയുടെ വേദിയിൽ മാത്രമല്ല, സദസ്സിലും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കാന്തപുരത്തിന്റെ വിവാദ പരാമർശം ചർച്ചയാകുന്നതിനിടെയാണ് പുറത്തുവന്ന ഈ ചിത്രങ്ങൾ പുതിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.






