പരിയാരം: കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്നതായി പരാതി.
ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.
മരുന്നുകള്‍ സൂക്ഷിച്ച പല പെട്ടികളും പൊട്ടിയ നിലയിലാണ്. പായ്ക്ക് ചെയ്ത പെട്ടികളില്‍ നിന്നും ചില ഫ്ലൂയിഡ് കുപ്പികള്‍ പുറത്തേക്ക് വീണുകിടക്കുകയാണ്. ഇത് അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോള്‍ നിലത്തു വീണതാണോ അതോ വരാന്തയിലൂടെ ഓടിനടക്കുന്ന എലിയോ മറ്റോ കടിച്ചു പുറത്തിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഈ മരുന്നുപെട്ടികള്ക്കിടയില് ഇഴജീവികളുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. വരാന്തയില്‍ വലിയ തോതില്‍ മരുന്നുപെട്ടികള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നതിനാല് ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്ട്രെച്ചറിലും വീല്‍ചെയറിലും വാർഡുകളിലേക്ക് കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.






