കണ്ണൂർ : കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിക്ക് സഹായവുമായി സുഹൃത്തുക്കള്‍ രംഗത്തുണ്ടായിരുന്നതായി പൊലീസിന്റെ കണ്ടെത്തല്‍.
ജിതിൻ എന്ന കുട്ടൻ, സുഭാഷ്, പ്രണവ്, സുജിൻ, രാഹുല്‍ തുടങ്ങിയവരാണ് അർജുന് ഒളിത്താവളങ്ങളും വാഹനങ്ങളും ഒരുക്കി നല്‍കിയത്.
കണ്ണൂരില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതിനിടയില് കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അർജുൻ കണ്ണൂരിലെത്തിയത്. അഴീക്കോട് സ്വദേശികളായ ജിതിനും സുഭാഷുമാണ് അർജുന് ആദ്യഘട്ടത്തില്‍ ഒളിത്താവളം ഒരുക്കിയത്. തുടർന്ന് വ്യാഴാഴ്ച പകല്‍ മട്ടന്നൂരിലെത്തിയ അർജുൻ, സുഹൃത്തായ പ്രണവിന്റെ ജോലിസ്ഥലത്തിന് സമീപം കാറിനുള്ളില്‍ മണിക്കൂറുകളോളം ചിലവഴിച്ചെങ്കിലും പുറത്തിറങ്ങിയില്ല.
വ്യാഴാഴ്ച രാത്രി തളിപ്പറമ്പിലെത്തിയ ഇയാള്‍ അവിടെ സുഹൃത്തായ സുജിന്റെ സഹായത്തോടെ മുറിയെടുത്തു. ശനിയാഴ്ച തളിപ്പറമ്പില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിയ അർജുൻ, ചുടലയില്‍ വെച്ച് രാഹുല്‍ എന്ന സുഹൃത്തിന്റെ ചുവന്ന നെക്സോണ്‍ കാറിലാണ് കണ്ണൂരിലേക്ക് എത്തിയത്.
പൊലീസിനെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി അർജുൻ മൂന്നിലധികം കാറുകള്‍ മാറിമാറി ഉപയോഗിച്ചു. ഇതിനിടയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രണവിന്റെ കാർ പൊലീസ് നിരീക്ഷണം തെറ്റിക്കാൻ നഗരത്തിലൂടെ വെറുതെ ഓടിക്കുകയും ചെയ്തിരുന്നു.
അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ മാത്രം പൊലീസ് 30 പേരെ ചോദ്യം ചെയ്തതായി റിപ്പോർട്ട്. ലഭിച്ച 25 രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്.
അതേസമയം, അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ പത്തനംതിട്ടയില്‍ വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയെ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ശക്തമായി വിമർശിച്ചു. മല്ലപ്പള്ളി കാട്ടാമലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ വീടടക്കം കേന്ദ്രീകരിച്ചായിരുന്നു അർജുനുവേണ്ടി പൊലീസ് പരിശോധന നടത്തിയത്.






