നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് ആഭരണ പരസ്യത്തിലെ വസ്ത്രധാരണത്തെ വിമർശിച്ചതിന് മറുപടിയുമായി ബോളിവുഡ് നടി കൃതി സനോണ്‍.
സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പറയുന്നത് എപ്പോഴാണ് നമ്മള് നിർത്തുന്നതെന്നാണ് കൃതി ചോദിച്ചത്. രക്ഷാബന്ധൻ പ്രമേയമാക്കി പുറത്തിറങ്ങിയ ആഭരണ പരസ്യത്തില്‍ കൃതി ധരിച്ച വസ്ത്രത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ വിമർശിച്ചിരുന്നു. ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്പ് ചെയ്ത പാവാടയുമാണ് പരസ്യത്തില്‍ കൃതിയുടെ വേഷം. ഇതിനെതിരെ കങ്കണയും രംഗത്തെത്തുകയായിരുന്നു.
'ബിക്കിനിയിലോ അണ്ടർഗാർമെന്റിലോ സഹോദരന്റെ കൈയില്‍ രാഖി കെട്ടുന്നതെന്തിനാണെ് എന്നായിരുന്നു കങ്കണയുടെ ചോദ്യം. പരസ്യം 'ബോധപൂർവം വിചിത്രമാക്കിയതുപോലെ തോന്നുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം സംസ്കാരം വസ്ത്രത്തിലല്ല, മനസിലാണെന്ന് വിമർശനങ്ങള്‍ക്ക് മറുപടിയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കൃതി പ്രതികരിച്ചു. ഉത്സവങ്ങളുടെ അന്തസ് ധരിക്കുന്ന വസ്ത്രത്തിലല്ലെന്നും ആചാരങ്ങളോടും പാരമ്പര്യങ്ങളോടും പുലർത്തുന്ന വികാരത്തിലും അർത്ഥത്തിലുമാണ് ഇരിക്കുന്നതെന്നും കൃതി പറഞ്ഞു.
വസ്ത്രധാരണം കൊണ്ട് ഒരു സ്ത്രീയുടെ സംസ്കാരത്തെയോ പാരമ്പര്യത്തെയോ അളക്കരുതെന്നാണ് കൃതി സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടിയത്. 'സംസ്കാരവും പാരമ്പര്യവും മനസിലാണ്, വസ്ത്രത്തിന്റെ കഴുത്തിറക്കത്തിലല്ല' എന്നായിരുന്നു കൃതിയുടെ പ്രതികരണം.
പരസ്യവുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ക്ക് പുറമേ, തന്റെ നായയ്ക്ക് രാഖി കെട്ടിയതിനെ ചോദ്യം ചെയ്തവർക്കും കൃതി മറുപടി നല്കി. രക്ഷാബന്ധൻ സംരക്ഷണത്തിന്റെ ബന്ധമാണെന്നും താനും സഹോദരിയും പരസ്പരം രാഖി കെട്ടാറുണ്ടെന്നും താരം പറഞ്ഞു. ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസിനുമായി പരസ്പരം പ്രാർത്ഥിക്കുന്ന തങ്ങളുടെ ഈ സ്നേഹവും വാഗ്ദാനവും വളർത്തുനായ്ക്കള്‍ക്കും ബാധകമാണെന്നും അവർ പറഞ്ഞു. 'അവരും കുടുംബത്തിന്റെ ഭാഗമാണ്' എന്നായിരുന്നു കൃതിയുടെ വാക്കുകള്‍.






