കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ പാലത്തിന്റെ നടപ്പാതയുടെ സ്ലാബ് തകർന്നു. സ്ലാബുകൾ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.
ചിറ്റാർപുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്നതോടെ അപകടസാധ്യതയേറി. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് ഈ പാലത്തിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നത്. സ്ലാബുകൾ തകർന്നതോടെ ആളുകൾക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ട്.
പാലത്തിലൂടെ നടന്നുനീങ്ങുമ്പോള്‍ ശ്രദ്ധിക്കാതെ തകർന്ന സ്ലാബില്‍ തട്ടിവീഴാനുള്ള സാധ്യതയേറെയാണ്. പലപ്പോഴും ബസ് സ്റ്റോപ്പിലേക്കടക്കം ബസില്‍ കയറാൻ പാലത്തിന്റെ നടപ്പാതയിലൂടെ ഓടിയാണ് വിദ്യാർഥികളടക്കം പോകുക. ഉടൻ തന്നെ തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.






