കോട്ടയം: പണത്തിന് മേലെ പരുന്തും പറക്കില്ലെന്നും പണവും സ്വാധീനവും ഉപയോഗിച്ച് എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നുമുള്ള മുതലാളിയുടെ അഹങ്കാരം നിയമത്തിന് മുന്നിൽ മുട്ട് മടക്കി .

ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഓടയിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കിവിടുകയാണെന്നും ലോഡ്ജ് അടച്ച് പൂട്ടണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചതിനേ തുടർന്ന് നാലാഴ്ചക്കകം പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതേ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ 2 സെപ്റ്റിക് ടാങ്കുകളിൽ നിന്നും ഓടയിലേക്ക് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തി. തുടർന്ന് 15 ദിവസത്തിനകം മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിക്കാനും ഓടയിലേക്ക് മാലിന്യമൊഴുക്കുന്നത് നിർത്തിവെക്കാനും നിർദേശിച്ചു കൊണ്ട് നഗരസഭാ അധികൃതർ ലോഡ്ജ് ഉടമയ്ക്ക് നോട്ടീസ് നൽകി.
മാലിന്യമൊഴുക്കുന്നത് തുടർന്നാൽ ലോഡ്ജ് അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നഗരസഭ കടക്കും. നഗരസഭയ്ക്ക് പിന്നാലെ പൊല്യൂഷൻ കൺട്രോൾ ബോർഡും ലോഡ്ജിൽ പരിശോധന നടത്തി.
ഹൈക്കോടതി വിധിയോടെ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് എന്തും വിലയ്ക്ക് വാങ്ങാമെന്ന മുതലാളിയുടെ അഹങ്കാരത്തിനാണ് തിരിച്ചടിയായത്.
അൻപതിലധികം മുറികളുള്ള കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിലെ കക്കൂസ് മാലിന്യം നാളുകളായി ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഈ ഓട എത്തിച്ചേരുന്നതാകട്ടെ മീനച്ചിലാറ്റിലേക്കും . താഴത്തങ്ങാടി, കുമ്മനം, ഇല്ലിക്കൽ, തിരുവാർപ്പ്, കുമരകം മേഖലയിലെ ആയിരങ്ങളാണ് കുടിവെള്ളത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നത്.
കോട്ടയത്തുകാർക്ക് കുടിക്കാൻ കക്കൂസ് ടാങ്കിലെ മാലിന്യം കലർന്ന വെള്ളം സമ്മാനിക്കുന്ന ലോഡ്ജ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് നഗരസഭക്ക് പരാതി നൽകിയിരുന്നു. എന്നാൽ നഗരസഭയിൽ നിന്നും നടപടി സ്വീകരിക്കാൻ വൈകിയതിനേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് . കണ്ടത്തിൽ ഗ്രൂപ്പിൻ്റെ മറ്റ് കെട്ടിടങ്ങളിൽ നിന്നും സമാനമായ രീതിയിൽ ഓടവഴി മാലിന്യം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇതിനെതിരേയും ഉടൻ നിയമനടപടി സ്വീകരിക്കുമെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ പറഞ്ഞു.






