കലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റ്സില്‍ ക്രൂരമായ ആക്രമണത്തില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തായ കോട്ടയം സ്വദേശിനി അനില (32) യ്ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മില്‍പിറ്റ്സ് പോലീസ്. ഓഗസ്റ്റ് 28-ാം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്.
തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യു (39), തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജന (35) എന്നിവരാണ് കൂട്ടുകാരി അനില(34)യുടെ കൈകളാല്‍ കൊല്ലപ്പെട്ടത്.
പ്രതിയായ അനില ബേബിക്കെതിരെ കുറ്റകരമായ നരഹത്യക്കും കാലിഫോര്‍ണിയ പെനല് കോഡ് സെക്ഷന്‍ 187(എ) പ്രകാരമുള്ള ആസൂത്രിതമായ കൊലക്കുറ്റത്തിനുമാണ് മില്‍പിറ്റ്സ് പോലീസ് കേസെടുത്തത്.
കാലിഫോർണിയയിലെ മിൽക്രീക്ക് അപ്പാർട്ടുമെന്റിലാണ് ഇവർ മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. അഞ്ചുവർഷമായി ഒരുകുടുംബം പോലെ താമസിച്ചിരുന്ന ഉറ്റസുഹൃത്തുക്കളായിരുന്നു മൂവരും.
സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഓണം ആഘോഷിച്ചതും സിനിമ കാണാൻ പോയതുമെല്ലാം മൂന്നു കൂട്ടുകാരുംകൂടി ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമടക്കം ഇവരെ അറിയാവുന്ന എല്ലാവർക്കും ഈ വാർത്ത ഒരുപോലെ ഞെട്ടലുളവാക്കി.
സ്വതവേ ശാന്തസ്വഭാവമുള്ള അനില ഇത്തരത്തിലൊരു ക്രൂരകൃത്യം, അതും ആനിനോടും അഞ്ജലിയോടും ചെയ്യുമെന്ന് ആർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊലപാതകവിവരങ്ങൾ പുറംലോകമറിഞ്ഞത്.
അപ്പാർട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണിൽ വിളിച്ച് താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജേഷ് ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരമറിയിച്ചു. ഉടൻതന്നെ ആനിനെ വിളിച്ചുവെങ്കിലും ആരും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.
വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തിൽകുളിച്ച് ജീവനറ്റുകിടക്കുന്ന ആനിനെയാണ്. പിന്നാലെയാണ് പോലീസ് ഇരുവരുടെയും കൂട്ടുകാരിയായ അനിലയെ കസ്റ്റഡിയിലെടുത്തത്.






