വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകള്‍ ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒന്നുങ്കില്‍ കരാർ, അല്ലെങ്കില്‍ പൂർണ കീഴടങ്ങല്‍ എന്നാണ് ട്രംപ് ഇറാറ് മുന്നറിയിപ്പ് നല്‍കുന്നത്. തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ട്രംപ് അന്ത്യശാസനം നല്‍കിയത്.
'ഇറാൻ ഇരട്ട നിലപാട് കാണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ചർച്ചകള്‍ നടക്കുന്നില്ലെന്ന് പരസ്യമായി നിഷേധിക്കുന്നതിന് മുമ്പ് ഇറാൻ അതിനായി യാചിച്ചിരുന്നു.
പതിറ്റാണ്ടുകളായി അവർ സൃഷ്ടിച്ച ഒരു പ്രശ്നത്തിനുള്ള പരിഹാരത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അവർ പ്രവർത്തിപ്പിക്കുമെന്ന് പറയുന്നു.
എന്നാല്‍ അത് ഇതിനകംതന്നെ യുഎസ് നാവികസേനയുടെ നിയന്ത്രണത്തിലാണ്.
'യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീല്‍ മതില്' ആണ് ഹോർമുസ് പൂർണമായും നിയന്ത്രിക്കുന്നത്. കടലിടുക്ക് വഴിയുള്ള പ്രവേശനം പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. ഞങ്ങള്‍ അനുവദിക്കാത്ത പക്ഷം ഇറാനിലേക്ക് ഒന്നും കടക്കില്ല.
ഒരു കരാർ അല്ലെങ്കില്‍ പൂർണ കീഴടങ്ങല്‍ പൂർത്തിയാകുന്നതുവരെ ഒന്നും നടക്കില്ല'- എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
യുഎസ് - ഇറാൻ ചർച്ച ഇന്നലെ തുടങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുഎസുമായി തങ്ങള്‍ ചർച്ച നടത്തുന്നില്ലെന്നും വരുംദിവസങ്ങളില്‍ അതിന് പദ്ധതിയില്ലെന്നുമാണ് ഇറാന്റെ പ്രതികരണം. സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിന് ഉടൻ ധാരണയാകുമെന്ന് കാട്ടി ഞായറാഴ്ച ഇറാനില്‍ നടത്താനിരുന്ന യുഎസ് ബോംബാക്രമണം ട്രംപ് റദ്ദാക്കിയിരുന്നു. ഇറാന്റെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ച് ചർച്ചകള്‍ക്ക് അവസരം നല്‍കുകയാണെന്നും പുതിയ ആക്രമണങ്ങള്‍ തത്കാലം ഇല്ലെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത്.






