തിരുവനന്തപുരം : സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയിലും നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. സംസ്ഥാനത്ത് താപനില സാധാരണയിൽ നിന്ന് നാല് ഡിഗ്രി സെഷ്യൽസ് വരെ ഉയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂർ രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെൽഷ്യസ് ആണ്. ചൂടിനിടെയുള്ള പവർകട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. അതികഠിനമായ ചൂട് തുടരുമ്പോൾ ഇന്നലെ പലയിടത്തും രണ്ട് തവണയാണ് രാത്രി വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരൂ എന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്.
പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളിൽ അപേക്ഷിച്ച ഗണ്യമായി വർദ്ധിച്ചു. ദേശീയ തലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതുവരെ പരിഹരിക്കാനായിട്ടില്ല.






