തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ 12 പേരുടെ ജീവൻ പൊലിഞ്ഞു.
കണ്ണൂര്‍ കൂത്തുപറമ്പില്‍ തോട്ടിന്കരയില് മരിച്ച നിലയില്‍ കണ്ടെത്തിയ കൈതേരി ഇടത്തില്‍ രാരിഷ്, കാപ്പാട് വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസുളള മാസിന്,
തിരുവനന്തപുരത്ത് നിന്നും മത്സ്യബന്ധനത്തിനിടെ വളളം മറിഞ്ഞ് കാണാതായി മൃതദേഹം കണ്ടെത്തിയ ഫ്രീമോന്‍, ആന്റണി എന്നിവരുടെ മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആണിത്.
പത്തനംതിട്ട റാന്നിയില്‍ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പര്‍ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിലാണ്.
മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളില്‍ പരിക്കേറ്റ 13 പേര് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മഴക്കെടുതിയില്‍ സംസ്ഥാനത്തുടനീളം 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.
അതേസമയം,പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന പരാതിയുണ്ട്.






