വീടുകളിലെയും പ്രധാന ശല്യക്കാരാണ് കൊതുകുകള്‍. മലേറിയ, ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍ പരത്തുന്നതിനാല്‍ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി സാധാരണ ഉപയോഗിക്കുന്നത് കൊതുകുതിരികളാണ്.
വിപണിയില്‍ പലനിറത്തിലും മണത്തിലുമുള്ള കൊതുകുതിരികള്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം വ്യാജ കൊതുകുതിരികള്‍ ഡെങ്കിയേക്കാള്‍ മാരകമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പ്രമുഖ ഡോക്ടർമാർ.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഭൂരിഭാഗം കൊതുകുതിരികളും യാതൊരുവിധ സർക്കാർ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാത്തവയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളേക്കാള്‍ വേഗത്തില്‍ ഇവ മനുഷ്യരില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇതിന്റെ പുക ശ്വസിക്കുന്നത് സിഗരറ്റ് പുക ശ്വസിക്കുന്നതിന് തുല്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം നിയമവിരുദ്ധ ഉല്‍പ്പന്നങ്ങളില്‍ പൈറെത്രോയിഡുകള്‍, ഓർഗാനോഫോസ്ഫേറ്റുകള്‍, ഹെവി മെറ്റലുകള്‍ തുടങ്ങി മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് തുടർച്ചയായി ശ്വസിക്കുന്നത് ചുമ, ശ്വാസംമുട്ടല്‍, മറ്റ് അലർജി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. പ്രായമായവർ, കുട്ടികള്‍, ആസ്ത്മ അല്ലെങ്കില്‍ സിഒപിഡി രോഗമുള്ളവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.
വിപണിയില്‍ സുലഭമായി ലഭിക്കുന്ന ഹെർബല്‍ ഉള്‍പ്പെടെയുള്ള പല ബ്രാൻഡുകളും സുരക്ഷിതമല്ല. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്നും പാക്കറ്റില്‍ കൃത്യമായി സിഐആർ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള സുരക്ഷിതമായ കൊതുക് തിരികള്‍ മാത്രം തെരഞ്ഞെടുക്കണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.






