വാരാണസി : വാരാണസിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെക്യൂരിറ്റി പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി രണ്ടു സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:30ഓടെയാണ് സംഭവം നടന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX1810 വിമാനത്തിൽ മുംബൈയിലേക്ക് യാത്ര ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ അസംഘഡ് സ്വദേശിയായ കമലേഷ് റായ് എന്നയാളുടെ പക്കലുണ്ടായിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്.
സംഭവത്തിന് പിന്നാലെ തോക്കുടമ കമലേഷ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അന്വേഷണം നടത്തുന്നു. ലൈസന്‍സുള്ള തോക്ക് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. പിസ്റ്റളും 21 വെടിയുണ്ടകളും യാത്രക്കാരന് കൊണ്ടുവന്നു. പരിശോധന നടത്തുന്നതിനിടെയാണ് വെടിപൊട്ടിയത്.
എഎഐസിഎൽഎഎസ് വിഭാഗത്തിലെ ഒരു വനിതാ സുരക്ഷാ ജീവനക്കാരിയുടെ കാലിനും മറ്റൊരു ജീവനക്കാരന്റെ കൈവിരലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ന്യൂ ലക്ഷ്മി ട്രോമ സെന്റർ എന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വാരാണസി പോലീസ് അറിയിച്ചു. നിയമാനുസൃതമായ ലൈസൻസുള്ള ആയുധങ്ങൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് കർശനമായ ചട്ടങ്ങളുണ്ട്.






