നമ്മുടെ പൂർവ്വികരുടെ പോരാട്ടവും രക്തവുമാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്ന സ്വതന്ത്ര്യം. ഭാരതത്തിന്റെ 80ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഈ മഹത്തായ വേളയിൽഎല്ലാ പ്രേക്ഷകർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ.
വിവിധ ഭാഷകൾ, വിവിധ സംസ്കാരങ്ങൾ… വ്യത്യസ്തതയിലും ഒത്തൊരുമയാണ് ഇന്ത്യയുടെ വിജയഗീതം. ത്യാഗത്തിന്റെ ഇന്നലെകളെയും സമാധാനത്തിന്റെ ഇന്നും സമൃദ്ധിയുടെ നാളെയുമാകട്ടെ നമ്മുടെ ഇന്ത്യ.
രാജ്യം ഇന്ന് 80-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു.ഝാൻസി റാണിയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ജന്മനാടിനായി ജീവൻ നൽകി. "സ്വരാജ് എന്റെ ജന്മാവകാശം" എന്നു പ്രഖ്യാപിച്ചു ബാലഗംഗാധര തിലക്. ഗോപാലകൃഷ്ണ ഗോഖലെയിൽ നിന്ന് സമര പാഠങ്ങൾ പഠിച്ച ഗാന്ധിജി അഹിംസയുടെ പാതയിൽ പോരാട്ടം ഏറ്റെടുത്തു.
നെഹ്റുവും വല്ലഭായ് പട്ടേലും ശാസ്ത്രിയും അംബേദ്കറുമൊക്കെ മുൻനിരയിൽ പോരാടി. ബ്രിട്ടീഷ് ഭീകരതയ്ക്കെതിരെ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തു സുഭാഷ് ചന്ദ്രബോസ്. അറിയപ്പെട്ടവരും അല്ലാത്തവരുമായി എത്ര എത്ര പോരാളികൾ, രക്തസാക്ഷികൾ...
ഇങ്ങ് കേരളക്കരയിലും സ്വാതന്ത്ര്യ സമരവീര്യം 18-ാം നൂറ്റാണ്ടുമുതലേ ശക്തമായി മാറ്റൊലികൊണ്ടു. പഴശ്ശി രാജയുടെയും വേലുത്തമ്പി ദളവയുടെയും സുധീരമായ ചെറുത്തുനിൽപ്പും പോരാട്ടവും ചരിത്രം. കെ. കേളപ്പൻ, സി.കേശവൻ, മുഹമ്മദ് അബ്ദുറഹിമാൻ, അക്കാമ്മ ചെറിയാൻ, ടി.കെ. മാധവൻ, പി.കൃഷ്ണപിള്ള, സി.വി. കുഞ്ഞുരാമൻ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള... രാജ്യസ്വാതന്ത്ര്യത്തിനായി ശബ്ദവും തൂലികയും ഉയർത്തിയവർ ഒട്ടേറെ.
സാഹിത്യകാരന്മാരും രചനകളിലൂടെ കേരളക്കരയുടെ സമരവീര്യമുയർത്തി. ദേശസ്നേഹം തുളുമ്പുന്ന കവിതകൾ ജനത്തിന് ആവേശമായി. തൃപ്പതാകകൾ വാനിലെങ്ങും പറക്കട്ടെയെന്നും ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം... എന്നും വള്ളത്തോൾ എഴുതി. വരിക വരിക സഹജരേ, സഹനസമര സമയമായെന്ന് അംശിനാരായണപിള്ള ഉദ്ബോധിപ്പിച്ചു.
എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ.






