ദിസ്പൂർ : അസമിലുണ്ടായ പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9 ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്ക് കൂടി ജീവൻ നഷ്ടമായി.
അതേസമയം പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. പ്രളയം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല ശിവസാഗറാണ്. ഇവിടെ ഏകദേശം 2.9 ലക്ഷം പേർ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നു. തൊട്ടുപിന്നിൽ ചരൈദിയോ (ഏകദേശം 1.9 ലക്ഷം പേർ), ജോർഹട്ട് (1.3 ലക്ഷത്തിലധികം പേർ) എന്നീ ജില്ലകളാണുള്ളത്.
ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും നടത്തിവരികയാണെന്നും, ഇതിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട 18,902 പേർക്ക് സഹായം നൽകുന്നുണ്ടെന്നും അസം ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അസമിലെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 34,970.8 ഹെക്ടർ കൃഷിഭൂമിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.






