കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന, സ്വിറ്റ്സർലൻഡിനെ നേരിടുന്നു. കാൻസസ് സിറ്റിയിലെ അരോഹെഡ് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.
പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരേ അണിനിരത്തിയ ടീമിനെ നിലനിർത്തിയാണ് അർജന്റീനയുടെ വരവ്. സ്വിറ്റ്സർലൻഡിൽ അർഡൻ ജഷാരിക്ക് പകരമായി ജിബ്രിലിനെ കൊണ്ടുവന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളെ തോൽപ്പിച്ചെത്തിയ അർജന്റീന, നോക്കൗട്ടിൽ കേപ് വെർദെയെയും പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെയും തകർത്താണ് ക്വാർട്ടറിലെത്തിയത്.
ഗ്രൂപ്പ് ബി-യിൽ കാനഡ, ബോസ്നിയ ടീമുകളെ തകർത്തും ഖത്തറിനോട് സമനില പാലിച്ചും നോക്കൗട്ട് കടന്ന സ്വിറ്റ്സർലൻഡ്, അവിടെ അൾജീരിയയെയും പിന്നീട് കൊളംബിയയെയും പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്.
ടൂർണമെന്റിൽ എട്ട് ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയോടൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമതാണ് ലയണൽ മെസ്സി. 4-1-3-2 ഫോർമേഷനിലായിരിക്കും അർജന്റീന ഇറങ്ങുക. 4-2-3-1 ശൈലിയിലാണ് സ്വിറ്റ്സർലൻഡിറങ്ങുക.






