കോഴിക്കോട് : മണിപ്പുർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് വേണോ? സർവകലാശാലാ അധികൃതർ നിങ്ങളെ നാമനിർദേശം ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ഒന്നും വേണ്ട.
എല്ലാം സന്നദ്ധസമിതി നോക്കിക്കോളും. സേവനങ്ങൾക്ക് പ്രതിഫലമായി ഒരു തുക നൽകിയാൽമതി. അതുകൂടിയായാൽപ്പിന്നെ ബിരുദദാനച്ചടങ്ങിനുപോലും മണിപ്പുർ വരെപോയി ബുദ്ധിമുട്ടേണ്ട, ഡോക്ടറേറ്റ് ബിരുദം ഇവിടെ കേരളത്തിൽ കൊണ്ടത്തരും. എന്തിനും ഏതിനും സമിതിയുണ്ട്.
കോഴിക്കോട്ടെ ഒരു സാമൂഹികപ്രവർത്തകയ്ക്കാണ് ഇങ്ങനെയൊരു വിളി വന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ സമിതിയാണെന്നാണ് വിളിച്ചവർ സ്വയം പരിചയപ്പെടുത്തിയത്.
ബയോഡാറ്റയും കിട്ടിയ അവാർഡുകളുടെ വിവരങ്ങളും പ്രവർത്തനങ്ങളും ആധാർ കാർഡ്, പാൻകാർഡ് ഉൾപ്പെടെയുള്ള രേഖകളും അയച്ചുകൊടുത്താൽ മതി, മണിപ്പുർ സർവകലാശാലയിലെ ഓണററി ഡോക്ടറേറ്റ് ഏർപ്പാടാക്കാനുള്ള അപേക്ഷിക്കലും മറ്റ് നടപടികളുമെല്ലാം അവർ നോക്കിക്കൊള്ളാം എന്നായിരുന്നു ഓഫർ.
പറഞ്ഞതനുസരിച്ച് രേഖകളെല്ലാം കൊടുത്തു. തുടർന്ന് ഇതുപോലെ ഡോക്ടറേറ്റ് വാങ്ങിനൽകാമെന്ന് വാഗ്ദാനം നൽകിയവരെയെല്ലാം ചേർത്ത് സമിതി ഒരു വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കി.
മലയാളികൾമാത്രമുള്ള ഗ്രൂപ്പിൽ വലിയ ഉദ്യോഗങ്ങളിൽനിന്ന് വിരമിച്ചവരുൾപ്പെടെ ഒട്ടേറെ ഉന്നതരുമുണ്ടായിരുന്നു. അവരുടെയെല്ലാം കൈയിൽനിന്ന് പണംവാങ്ങി. വിശ്വാസ്യതയ്ക്കായി കോഴിക്കോട്ടെ സാമൂഹികപ്രവർത്തകയെമാത്രം പണപ്പിരിവിൽനിന്ന് ഒഴിവാക്കി.
അപേക്ഷിച്ച് അഞ്ചുമാസത്തിനകം സാമൂഹികപ്രവർത്തനത്തിനുള്ള ഡോക്ടറേറ്റ് കിട്ടി. ഏപ്രിലിൽ തിരുവനന്തപുരത്തുനടന്ന ബിരുദദാനച്ചടങ്ങിൽ എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകി.
മണിപ്പുർ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽകാനെത്തിയയാളെ ഡൽഹി സർവകലാശാലയുടെ ചെയർമാൻ എന്നാണ് പരിചയപ്പെടുത്തിയത്.
അതെന്തു കൊണ്ടാണെന്ന് ചോദിച്ചപ്പോൾ മണിപ്പുർ സർവകലാശാലാ അധികൃതർക്ക് ഒഴിവില്ലെന്നായിരുന്നു മറുപടി. ബിരുദദാനം പൂർത്തിയായതോടെ വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ട് സംഘം അപ്രത്യക്ഷരായി.
ഓണററി ഡോക്ടറേറ്റ് പണംനൽകി വാങ്ങുന്ന ബിരുദമല്ല. സർവകലാശാലകൾ സ്വമേധയാ നൽകുന്ന ഔദ്യോഗിക ആദരവോ ബഹുമതിയോ ആണിത്.
. മണിപ്പുർ സർവകലാശാലയുടെ കാര്യത്തിൽ, അക്കാദമിക് കൗൺസിൽ ആദ്യം ശുപാർശ ചെയ്യണം. തുടർന്ന് എക്സിക്യു ട്ടീവ് കൗൺസിൽ, ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ, ഓണററി ഡോക്ടറേറ്റ് നൽകുന്നതിനുള്ള നിർദേശം വിസിറ്റർക്ക് സമർപ്പിക്കും. എന്നിട്ടാണ് അന്തിമതീരുമാനത്തിലേക്ക് എത്തുക.
. ഡോക്ടറേറ്റ് വാങ്ങിനൽകാമെന്ന് ഉറപ്പുനൽകാനുള്ള അധികാരം സർവകലാശാലയ്ക്കുപുറത്തുള്ള ഏതെങ്കിലും സംഘടനകൾക്കില്ല






