പാലക്കാട്: ശബരിമല സന്നിധാനത്ത് ഇത്തവണ ഭക്തർക്ക് തിരുവോണ സദ്യ നല്‍കിയില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ.
വ്യാജ വാർത്തകള്‍ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് പതിറ്റാണ്ടോളമായി സന്നിധാനത്ത് തുടർന്നുപോരുന്ന തിരുവോണ സദ്യ വിളമ്പല്‍ ഇത്തവണ സ്പെഷ്യല്‍ ഡ്യൂട്ടി ജീവനക്കാർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും മാത്രമായി ചുരുക്കി എന്ന തരത്തില്‍ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവോണ ദിനത്തില്‍ സന്നിധാനത്ത് എത്തിയ മുഴുവൻ ഭക്തജനങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
മൂവായിരത്തോളം അയ്യപ്പഭക്തർക്കാണ് ഇത്തവണ ഓണസദ്യ വിളമ്പിയത്. സ്പോണ്‍സർമാരെ ആശ്രയിക്കാതെയും യാതൊരുവിധ പിരിവുകളും ഇല്ലാതെയും ദേവസ്വം ബോർഡിന്റെ സ്വന്തം ചെലവിലാണ് ഇത്തവണ തിരുവോണ സദ്യ ഒരുക്കിയത്.
സദ്യ കഴിച്ച ഒരു പ്രമുഖ അഭിഭാഷകൻ ഉള്‍പ്പെടെ നിരവധി പേർ തന്നെ നേരിട്ട് വിളിച്ച് മികച്ച സദ്യയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയ്യപ്പന്റെ പേരില്‍ കാലങ്ങളായി സ്ഥിരം പിരിവ് നടത്തിയിരുന്ന ചില കേന്ദ്രങ്ങളാണ് ഇത്തരം അടിസ്ഥാനരഹിതമായ വ്യാജവാർത്തകള്‍ക്ക് പിന്നിലെന്ന് ജയകുമാർ ആരോപിച്ചു.
സ്പോണ്‍സർഷിപ്പും പിരിവും ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താൻ തീരുമാനിച്ചതോടെ ഇത്തരക്കാർക്ക് ഇത്തവണ പിരിവ് നടത്താൻ സാധിച്ചില്ല. ഈ വിരോധം കാരണമാണ് ബോർഡിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നത്. ഇത്തരം നിക്ഷിപ്ത താല്പര്യക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും കർശനമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.






