എരുമേലി: പ്രതിദിനം നൂറുകണക്കിന് രോഗികളെത്തുന്ന എരുമേലി സർക്കാർ ആശുപത്രിയില്‍ രാത്രികാല സേവനം പ്രതിസന്ധിയിൽ.
ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു അറ്റൻഡർ, ഫാർമസിയില്ല എന്ന അവസ്ഥയിലാണ് ഇവിടുത്തെ കാര്യങ്ങൾ. അടിയന്തര വൈദ്യ സഹായം നല്‍കേണ്ട സാഹചര്യത്തില്‍ മറ്റു രോഗികളെ നോക്കിക്കൊണ്ടിരിക്കുന്ന ഡോക്ടർ തന്നെ അവരെ വിട്ട് ഓടി എത്തണം. മറ്റ് അടിയന്തര ജോലികളിലുള്ള നഴ്സും അറ്റൻഡറും ചെയ്തുകൊണ്ടിരിക്കുന്ന ജോലി വിട്ട് എത്തണം. ഫലത്തില്‍ ആർക്കും വേണ്ടചികിത്സ സമയത്തിന് കിട്ടാതെ വരുന്നു. രാത്രി സമയത്ത് ഫാർമസി ഇല്ലാത്തതിനാല്‍ ആ സമയത്തേക്കുള്ള മരുന്നുകള്‍ മാത്രമേ നല്കാറുള്ളു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തിലെ പ്രധാന ആതുരാലയത്തിലെ സ്ഥിതിയാണിത്.
രാത്രിയില്‍ എത്തുന്ന രോഗികളുടെ സ്ഥിതി നോക്കി താലൂക്ക് ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളജിലേക്കോ പറഞ്ഞയക്കാൻ മാത്രമേ ഇവിടുത്തെ ഡോക്ടർക്കാവുകയുള്ളു. മതിയായ കെട്ടിട സൗകര്യങ്ങളടക്കം ഉണ്ടെങ്കിലും അതത് മേഖലകളില്‍ പരിമിതമായി മാത്രം ജീവനക്കാരാണ് ഉള്ളത്. ഇത് ക്ഷീണിതാവസ്ഥയിലുള്ള രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.മതിയായ പരിശോധനാ സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം.






